ലണ്ടൻ: യുകെയിലെ കംബ്രിയയിലുള്ള പ്രശസ്തമായ "ഹോളി ട്രിനിറ്റി കെൻഡൽ പാരീഷ്' പള്ളിപ്പറമ്പിൽ നിന്ന് കണ്ടെത്തിയ 900 വർഷത്തോളം പഴക്കമുള്ള 66 മനുഷ്യരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ പൂർണമായ ആദരവോടെ വീണ്ടും അടക്കം ചെയ്യുന്നു.
2022-ൽ പരിസ്ഥിതി ഏജൻസി പ്രദേശത്ത് നടത്തിയ വെള്ളപ്പൊക്ക പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ മധ്യകാല അവശിഷ്ടങ്ങൾ അപ്രതീക്ഷിതമായി കണ്ടെത്തിയത്.
കണ്ടെത്തിയവരിൽ ഒരു മധ്യവയസ്കയായ സ്ത്രീയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ മുഖരൂപം ഡിജിറ്റലായി പുനർനിർമിച്ചിരുന്നു.
ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ "ഫേസ് ലാബ്' ശാസ്ത്രജ്ഞരാണ് സ്ത്രീയുടെ മുഖം പുനർനിർമിച്ചത്.
നീലക്കണ്ണുകളും തലയിൽ ഇരുണ്ട ടർബനും ധരിച്ച ഈ മധ്യകാല സ്ത്രീയുടെ ചിത്രം ചരിത്രപ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.